ദേശീയപാത നിർമാണം: കൊരട്ടിയിൽ വൻ സുരക്ഷാ വീഴ്ച; പടുകൂറ്റൻ കമ്പിക്കെട്ട് നിലംപൊത്തി

കൊരട്ടി : ദേശീയപാത മേൽപാലത്തിന്റെ തൂൺ നിർമാണത്തിനായി ഒരുക്കിയിരുന്ന വൻകിട കമ്പിക്കെട്ട് അപ്രതീക്ഷിതമായി നിലംപൊത്തി. ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. എന്നാൽ കമ്പിക്കെട്ട് വാഹനങ്ങളിലേക്കോ യാത്രക്കാരിലേക്കോ വീഴാതിരുന്നതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. നിർമാണ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മേൽപാലം നിർമാണത്തിന്റെ ഭാഗമായി തൂണുകൾക്ക് കോൺക്രീറ്റ് ഒഴിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കമ്പിക്കെട്ട് ഉയർത്തി നിർത്തിയിരുന്നത്. ഉരുക്കുകമ്പികൾ വെൽഡ് ചെയ്ത് ഉറപ്പിക്കുന്നതിന് പകരം നൂൽക്കമ്പി ഉപയോഗിച്ച് കെട്ടിനിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെയും വിദഗ്ധരുടെയും ആരോപണം. കാലാവസ്ഥാ പ്രശ്നങ്ങളോ മറ്റേതെങ്കിലും അസാധാരണ സാഹചര്യമോ ഇല്ലാതെയാണ് കമ്പികൾ കൂട്ടത്തോടെ തകർന്നുവീണത്.

പാലത്തിന്റെ 3 സ്പാനുകൾ സ്ഥാപിക്കുന്നതിനായുള്ള തൂണുകളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി മുമ്പ് പൈലിങ് പൂർത്തിയാക്കിയ ശേഷം വലിയ കൂടുപോലെ കമ്പിക്കെട്ട് ഒരുക്കി അതിനകത്ത് കൂറ്റൻ ഇരുമ്പ് കമ്പികൾ ഉയർത്തി നിർത്തിയിരുന്നു. ജംക്‌ഷനിലെ തിരക്കേറിയ ഗതാഗതം പരിഗണിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന പരാതിയും നാട്ടുകാർ നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ അധികൃതർ ഇതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നാണ് ആരോപണം. പ്രതിദിനം വിദ്യാർഥികളും ദൂരയാത്രക്കാരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ പാതയിലാണ് സുരക്ഷാ വീഴ്ചകളോടെ നിർമാണം നടക്കുന്നത്.

കമ്പികൾ തകർന്നുവീണ സ്ഥലത്തിന്റെ എതിർവശത്താണ് എറണാകുളം–തൃശൂർ ദേശീയപാതയുടെ ബദൽ റോഡ് സ്ഥിതിചെയ്യുന്നത്. കമ്പിക്കെട്ട് മറുവശത്തേക്കാണ് വീണിരുന്നെങ്കിൽ ദേശീയപാതയിലേക്കോ വാഹനങ്ങളിലേക്കോ യാത്രക്കാരിലേക്കോ പതിക്കാൻ സാധ്യതയുണ്ടായിരുന്നു. അതിനാൽ മറ്റ് തൂണുകളിലെ കമ്പിക്കെട്ടുകളും അടിയന്തരമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال