മാന്നാർ: കുളിക്കടവില്‍ വീട്ടമ്മയെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്ത ദിവസം ജയിലില്‍നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലില്‍ സബിറി(48)നെയാണ് വീട്ടമ്മയെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ആറ്റുതീരത്തുള്ള കുറ്റിക്കാടുകൾ ഉൾപ്പെടെ നാട്ടുകാരുടെ സഹകരണത്തോടെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഇന്നലെ പോലീസ് ഡ്രോൺ പറത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം കുളിക്കടവില്‍ തുണി അലക്കിക്കൊ ണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ എത്തിയ സബീർ തുണികൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ സമയം കടവില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നതു കണ്ട ഇയാള്‍ ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
രണ്ടു മൂന്നു ദിവസമായി ഇയാൾ ഇവിടെ കറങ്ങിനടന്ന് ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം ആരുമില്ലാതിരുന്ന സമയത്ത് ആക്രമണം നടത്തിയത്.
കടപ്രയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രായമായ ഒരു സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഇയാൾ അടുത്ത ദിവസമാണ് പുറത്തുവന്നത്. പ്രായമായ സ്ത്രീകളെ സ്ഥിരമായി ഉപദ്രവിക്കുന്നത് ഇയാളുടെ പതിവാണ്. ഇതുസംബന്ധിച്ച് നിരവധി കേസുകൾ നിലവിലുണ്ട്. ജയിലിനു പുറത്തിറങ്ങിയ ശേഷം നടത്തുന്ന രണ്ടാമത്തെ കൃത്യമാണിത്.
പ്രതിയെ പിടികൂടാൻ കഴിയാത്തത് നാട്ടുകാരിലും പരിഭ്രാന്തി പരത്തുന്നുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നു.