കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിമാന സർവീസുകൾ വീണ്ടും വെട്ടിച്ചുരുക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് 20 സർവീസുകൾ മാത്രമാണ് ഇന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു നടക്കുന്നത്. 61 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്.
ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽനിന്നു സർവീസ് നടത്തും. ഈ രാ ജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല. കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങൾ റദ്ദാക്കിയെങ്കിലും കൊച്ചിയിൽനിന്നു കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരേ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് അടയ്ക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ അപലപിച്ചു.