ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തിലെ സ്ത്രീകളുടെ ചെമ്പെടുപ്പിന് ലോക വനിതാ ദിനത്തില്‍ അംഗീകാരം.
ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ചെമ്പെടുപ്പ് ഇടം പിടിച്ചു . ആര്‍ട്ട് ആൻഡ് കള്‍ച്ചര്‍ വിഭാഗത്തില്‍, സ്ത്രീ ശാക്തീകരണം എന്ന മേഖലയിലാണ് റിക്കര്‍ഡ് നേടിയത്.
കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഈ റിക്കാര്‍ഡ് ലഭിച്ചിട്ടുള്ളൂവെന്ന് ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാല്‍ പറഞ്ഞു. ദേവാലയത്തില്‍ എല്ലാ വര്‍ഷവും മേയ് ഏഴിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചാണ് ചെമ്പെടുപ്പ് നടക്കുന്നത്.
ചന്ദനപ്പള്ളിയുടെ തനതു പ്രത്യേകതയും ആചാരവുമായ ചെമ്പെടുപ്പ് പുരുഷന്മാര് മാത്രമായിരുന്നു നടത്തിയിരുന്നത്. പില്ക്കാലത്ത് കത്തോലിക്കാ ദേവാലയത്തിലെ സ്ത്രീകളുടെ നേതൃത്വത്തിലും ചെമ്പെടുപ്പ് ആരംഭിച്ചു.ഈ ചെമ്പെടുപ്പ് സ്ത്രീകള്‍ നേര്‍ച്ചയായി കണക്കാക്കി പ്രത്യേകം എടുത്തു വരുന്നു.
ഈ ചടങ്ങ് മറ്റൊരു ദേവാലയത്തിലുമില്ല. വ്രതാനുഷ്ഠാനങ്ങളോടെയും പ്രത്യേകം പ്രാര്‍ഥനയോടെയുമാണ് സ്ത്രീകള്‍ ചെമ്പിന്റെ തണ്ടില്‍ പിടിച്ച് സഹദായുടെ അപദാനങ്ങള്‍ പാടിയും പൂക്കളും വെറ്റിലയും വിതറിയും ചെമ്പ് ദേവാലയത്തില്‍ എത്തിക്കുന്നത്. ആയുരാരോഗ്യ സൗഖ്യം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് സ്ത്രീകള്‍ ചെമ്പെടുപ്പില്‍ പങ്കെടുക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ചെമ്പെടുപ്പ് റാസയില്‍ എല്ലാ വര്‍ഷവും പങ്കെടുക്കുന്നത്.