ചമ്പക്കുളം: കുട്ടനാട്ടിൽ പുഞ്ച കൃഷിയുടെ വിളവെടുപ്പിന് ഒരുങ്ങുന്ന പാടശേഖരങ്ങളിൽ ഉപ്പു വെള്ളം ഭീഷണി സൃഷ്ടിക്കുന്നു. കുട്ടനാട്ടിലെ നദികളിലും കായലുകളിലും നിന്ന് കക്കാവാരി ജീവിക്കുന്നവർക്കും ഇത് ദുരിതത്തിന്റെ നാളുകളായി മാറുന്നു. നദികളുടെയും ജലാശയങ്ങളുടെയും മുകൾ നിരപ്പിൽ ഉപ്പ് രസം അനുഭവപ്പെടുന്നില്ലെങ്കിലും താഴെ ഉപ്പ് രസം ഉണ്ട് എന്ന് വെള്ളത്തിലിറങ്ങി കക്കാവാരുന്ന കക്കാ തൊഴിലാളികൾ പറയുന്നു.
ഉപ്പ് രസം വന്നാൽ ദിവസങ്ങൾ കൊണ്ട് ശുദ്ധജലത്തിൽ വളരുന്ന കക്ക നശിച്ചുപോകുന്നതാണ് കക്കാ തൊഴിലാളികൾക്ക് ഭീഷണിയാകുന്നത്. മുൻ വർഷങ്ങളിലും നദികളിലേയും തോടുകളിലേയും അടിത്തട്ടിലുള്ള കൂടുതൽ ഉപ്പുരസമുള്ള വെള്ളം കൃഷി ഇടത്തിലേയ്ക്ക് കയറി പല സ്ഥലത്തും നെൽകൃഷിക്ക് നാശം സംഭവിച്ചു.
പുഞ്ച കൃഷിയുടെ വിത ഇറക്കിന്റെ സമയം മലയാള മാസം തുലാം പത്തിന് ശേഷമുള്ള ഒരു മാസമാണ്. ഈ സമയത്ത് വിതച്ച പാടശേഖരങ്ങളെല്ലാം ഇപ്പോൾ കതിർ നിരന്ന് നില്ക്കുകയാണ്.
നെൽചെടിക്ക് വെള്ളം ഏറ്റവും ആവശ്യമായ ഈ സമയത്ത് നദികളിലും തോടുകളിലും ഓരുവെള്ള ഭീഷണി നിലനില്ക്കുന്നത് കർഷകർക്ക് കൃഷിയിടത്തിൽ വെള്ളം കേറ്റാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. വെള്ളം അത്യാവശ്യമായ സമയത്ത് അത് ലഭി ക്കാതെ വരുന്നത് നെല്ലിന്റെ തൂക്കത്തെ ബാധിക്കുന്നതോടൊപ്പം കൂടുതൽ പതിർമണികൾ ഉണ്ടാവാനും ഇത് കാരണമാക്കും. ഇത് കൊയ്തെടുക്കുന്ന നെല്ലിന്റെ ഗുണമേന്മയെ ബാധിക്കും. കർഷകൻ കൂടുതൽ അളവിൽ കിഴിവ് നല്കാൻ നിർബന്ധിതരാകും എന്നാണ് കർഷകർ പറയുന്നത്.
കുട്ടനാട്ടിൽ വേലിയേറ്റം തടയുന്നതിനും ഓരുവെള്ള ഭീഷണി ഒഴിവാക്കുന്നതിനും ആവശ്യമായ പല സാഹചര്യങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്നാണ് കർഷകരുടെ ആക്ഷേപംകുട്ടനാട്ടിലെ നദികളിലും ജലാശയങ്ങളിലും ഉപ്പുവെള്ളം കയറിയാൽ എത്രയും വേഗം അത് ഒഴിവാക്കാൻ നിയന്ത്രിത ആളവിൽ ഡാമിൽ നിന്നുംവെള്ളം ഒഴുക്കി ഉപ്പിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രദ്ധ വയ്ക്കണം.
ഉപ്പുവെള്ളത്തിന്റെ ഭീഷണി കൂടും മുൻപുതന്നെ ഡാമിൽ നിന്ന് വെള്ളം ഒഴുക്കിവിട്ട് നെൽകൃഷി സംരക്ഷിക്കാനുള്ള നടപടികൾ ആണ് വേണ്ടത്. ഇതിന് അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തരമായി നടപടി എടുക്കാൻ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കുട്ടനാടിനെ അറിയുന്നവരും ഉൾപ്പെടുന്ന ഒരു സമിതി ഉണ്ടാവണം എന്ന് കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി.കുട്ടനാട്ടിലെ പാടശേഖരങ്ങിൽ ഉപ്പുവെള്ളം കയറും മുൻപ് അത് തടയാൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.
തണ്ണീർമുക്കം ബണ്ടിന് തെക്കും തോട്ടപ്പള്ളി സ്പിൽവേയ്ക്ക് കിഴക്കുമാറിയും വെള്ളത്തിന്റെ ലവണാംശം പരിശോധിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണം. അങ്ങനെ ഉണ്ടായാൽ നെൽകൃഷിയുടെ സമയത്ത് ഉപ്പിന്റെ അളവ് അനുസരിച്ച് അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. ഇപ്പോൾ കർഷകർ ഉപ്പുവെള്ള ഭീഷണിയെപ്പറ്റി പരാതിപ്പെട്ടു കഴിഞ്ഞാൽ മാത്രമാണ് വേണ്ട പരിശോധനകൾ പോലും നടത്തുന്നത്. മുൻവർഷങ്ങളിൽ പരിശോധന നടത്തി ഉപ്പിന്റെ അംശം അധികരിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിനുശേഷം പാടശേഖരത്തിലേയ്ക്ക് കയറ്റിയ വെള്ളത്തിൽ ഉപ്പിന്റെ അളവ് കൂടിയതിനാൽ കൃഷി നാശം സംഭവിച്ച സംഭവങ്ങളുമുണ്ട്.
കൈനകരി,നെടുമുടി, ചമ്പക്കുളം, തകഴി എടത്വാ രാമങ്കരി കാവാലം പുളിങ്കുന്ന് നീലംപേരൂർ തുടങ്ങിയ കുട്ടനാട്ടിലെ പഞ്ചായത്തുകളിലും, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ ചില പാടശേഖരങ്ങളിലും ആണ് പ്രധാനമായും ഉപ്പുവെള്ള ഭീഷണി ഉണ്ടാകുന്നത്.നെൽകൃഷിയുടെ സമയം കണക്കാക്കി മാത്രം തണ്ണീമുക്കം ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുക. തോട്ടപ്പളളി സ്പിൽവേ യഥാസമയം അറ്റുകുറ്റപ്പണികൾ ചെയ്ത് യഥാവിധി പൂർണ്ണമായും അടയ്ക്കുക, ഓരു മുട്ടുകൾ സ്ഥാപിക്കേണ്ടത് സ്ഥാപിക്കുകയും ചെയ്താൽ തീർക്കാവുന്ന പ്രശ്നം മാത്രമാണ് ഉപ്പുവെള്ളവുമായി ബന്ധപ്പെട്ടുള്ളത്.
തോട്ടപ്പള്ളിക്കു വടക്കും തണ്ണീർമുക്കത്തിന് തെക്കുമായി പൊഴികൾ ക്രമീകരിച്ച് ഹൈ പവർ പമ്പ് സെറ്റുകൾ സ്ഥാപിക്കുകയും ആവശ്യനുസരണം പ്രവർത്തിപ്പിക്കുകയും ചെയ്താൽ ഓരുവെള്ളം, വേലിയേറ്റം, വെള്ളപ്പൊക്കം ഇവയെ എല്ലാം ഒരുപോലെ നേരിടാൻ സാധിക്കും.കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണം, ഓരുവെള്ള നിയന്ത്രണം എന്നിവയ്ക്കായി പ്രതിദിനം പ്രവർത്തന സജ്ജമായ ഒരു സമിതി ഉണ്ടാവണം. ഈ സമിതിയിൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അവരേക്കാൾ എണ്ണത്തിൽ കൂടുതലായി രാഷ്ട്രീയത്തിനതീതമായി കുട്ടനാടിനെ അറിയുകയും പഠിക്കുകയും കുട്ടനാടിനെ സ്നേഹിക്കുകയും ചെയ്യുന്നവരും കർഷകരും ഉണ്ടാവണം എന്നാണ് കുട്ടനാട്ടിലെ കർഷകരുടെ ആവശ്യം.