ജൈവ മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ കുതിപ്പിനൊരുങ്ങി കൊച്ചി. 80 കോടി രൂപ ചിലവിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച സിബിജി പ്ലാൻ്റ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയാണ് കൊച്ചിയുടെ ജൈവമാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ സിബിജി പ്ലാൻ്റ് എന്ന ആശയം മുന്നോട്ട് വെച്ചത്. സംസ്ഥാന സർക്കാരിന്റെ അനുമതിയായതോടെ കമ്പനി ബോർഡ് യോഗം ചേർന്ന് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു.
അങ്ങനെ 2024 ൽ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. 18 മാസമാണ് നിർമാണ കാലാവധി തീരുമാനിച്ചതെങ്കിലും ആറുമാസംമുന്പേ നിർമാണം പൂർത്തിയാക്കി ട്രയൽ റൺ തുടങ്ങി. അങ്ങനെ റെക്കോർഡ് വേഗത്തിൽ ബി പി സി എൽ പ്ലാൻ്റ് പൂർണ്ണ സജ്ജമായി. പ്ലാൻറ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് നാടിനു സമർപ്പിക്കും.
ഒരു ദിവസം 150 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ പ്ലാൻ്റിന് ശേഷിയുണ്ട്. ഭാവിയിൽ 200 ടൺ വരെയായി വർധിപ്പിക്കാം. കൂടാതെ ആറ് ടണ്ണോളം കംപ്രസ്സഡ് ബയോഗ്യാസും, ആറുടൺ വളവും ഉല്പാദിപ്പിക്കാൻ കഴിയും. 80 കോടിയോളം രൂപയാണ് നിർമാണ ചെലവ്. കൊച്ചി കോർപ്പറേഷൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് മുഖം മാറിയ ബ്രഹ്മപുരം മറ്റൊരു ചരിത്ര നേട്ടം കൂടിയാണ് കൈവരിക്കുന്നത്.