ടോൾ പ്ലാസകൾക്ക് സമീപം ഭാരം പരിശോധിക്കും: അമിത ഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് പിടി വീഴും

കൊച്ചി: ദേശീയ പാതകളിൽ അമിത ഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (എസ്.ഒ.പി) തയ്യാറാക്കി. ഇനി മുതൽ ടോൾ പ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പരിശോധിക്കും. സംശയം തോന്നുന്ന വാഹനങ്ങളെ പൊലീസ് തടഞ്ഞ് വെയ്‌റ്റ് ബ്രിഡ്ജിൽ കയറ്റി യഥാർത്ഥ ഭാരം സ്ഥിരീകരിക്കും. പരിശോധനയിൽ അമിത ഭാരം കണ്ടെത്തിയാൽ 20,000 രൂപ പിഴ ഈടാക്കും. കൂടാതെ അധികമുള്ള ഓരോ ടണ്ണിനും 2,000 രൂപ വീതം അധികമായി പിഴ ചുമത്തും. ഈ പിഴ വാഹന ഉടമയ്ക്കും ഡ്രൈവർക്കും ബാധകമായിരിക്കും.

നിർദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും നടപ്പാക്കൽ സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ചരക്ക് വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നതിലൂടെ അപകട സാധ്യത ഉയരുന്നതായി ചൂണ്ടിക്കാണിച്ച് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി സതീഷ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. 25 ശതമാനത്തിൽ കൂടുതലായി ഭാരം കയറ്റുന്നത് അപകടകരമായ ഡ്രൈവിംഗായി കണക്കാക്കും. അത്തരത്തിൽ കണ്ടെത്തിയാൽ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും. നിയമ ലംഘനം ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്ന് മുതൽ ആറ് മാസം വരെ സസ്പെൻഡ് ചെയ്യുകയും, 24 മാസത്തിനിടെ മൂന്നിൽ അധികം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയും ചെയ്യും. ഹർജിക്കാരന് വേണ്ടി അഡ്വ. ജി. കിരൺ ഹാജരായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال