ശബരിമല സ്വർണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീ കുമാറിന് ജാമ്യം അനുവദിച്ചു. വിജിലൻസ് കോടതി ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പ കേസിൽ മാത്രമാണ് എസ് ശ്രീ കുമാർ അറസ്റ്റിലായത്. അറസ്റ്റിലായി 50 ദിവസം കഴിയും മുൻപാണ് ജാമ്യം അനുവദിച്ചത്.
പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ ഒരു തെളിവും SIT ക്ക് ഹാജരാക്കാനായില്ല, ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാനെല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം നടന്നത്. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരമാണ് ശ്രീകുമാർ മഹസറിൽ ഒപ്പ് വെച്ചത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ല. മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ ഇല്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു. ശ്രീകുമാർ ഇന്ന് ജയിൽ മോചിതനാകും
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികൾവ്യാപകമായി അന്വേഷണം നടത്തുന്ന സാഹചര്യത്തിസാണ് ജാമ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേ സമയം മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി പതിനാല് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു.
മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. ഇതിൽ മുരാരി ബാബുവിന് കർശന ഉപാദികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.