കൊച്ചി: അര്‍ജന്‍റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളിൽ നവീകരിച്ച് വിട്ടുനൽകുമെന്ന് സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. അര്‍ജന്‍റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്‍റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ്. സ്പോർട്സ് ഫെഡറേഷൻ കേരളയുമായാണ് കരാറുള്ളത്. നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറും.അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ട. തനിക്ക് ഒരു അവകാശവും വേണ്ട. അത്തരത്തിൽ ഒരു അവകാശവും ചോദിച്ചിട്ടുമില്ല.മാർച്ചിൽ അർജന്‍റീന ടീം വരുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കും. സർക്കാർ അനുവദിച്ചാൽ മത്സരം നടക്കും. ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്‍റെ നഷ്ടം സഹിക്കാൻ തയ്യാറാണെന്നും ഇനി ഇപ്പോൾ ചെയ്യുന്ന നവീകരണം നിർത്താൻ സർക്കാർ ആവശ്യപ്പെട്ടാൽ അതിനും തയ്യാറാണെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.
അര്‍ജന്‍റീന ടീമിന്‍റെ മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി വിട്ടുകൊടുത്തതിൽ ആരോപണവുമായി നേരത്തെ ഹൈബി ഈഡൻ എംപി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ആന്‍റോ അഗസ്റ്റിൻ രംഗത്തെത്തിയത്. ഇതിനിടെ നവീകരണത്തിൽ കൂടുതൽ ആരോപണവുമായി ഹൈബി ഈഡൻ രംഗത്തെത്തി. സാങ്കേതിക പരിഞ്ജാനമുള്ളവരാണോ നവീകരണം നടത്തുന്നതെന്നും നവീകരണത്തിന്‍റെ കാര്യം ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹൈബി ഈഡൻ എംപി ആരോപിച്ചു. ഒരു മത്സരം മാത്രമല്ല ഇവിടെ നടക്കേണ്ടത്. സുരക്ഷാകാര്യങ്ങളിലടക്കം വ്യക്തതയില്ലെന്നും നവീകരണ ജോലികളെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ, മത്സരത്തിലൂടെ സ്വകാര്യ സ്പോണ്‍സര്‍ഷിപ്പ് യി പ്രതീക്ഷിക്കുന്നുണ്ടോയെന്നും ഇതിൽനിന്നുള്ള വരുമാനം ആര്‍ക്കാണെന്നും ഹൈബി ചോദിച്ചു. സര്‍ക്കാരിനോ ജിസിഡിക്കോ അതോ സ്പോണ്‍സര്‍ക്കോ ആണോ വരുമാനമെന്നും ഹൈബി ഈഡൻ ചോദിച്ചു. മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണമെന്നുമായിരുന്നു ഹൈബി ഈഡൻ എംപിയുടെ ആരോപണം. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ടെന്നും കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചിരുന്നു.