ഓണക്കാലത്ത് റെക്കോർഡ് വിൽപ്പന കരസ്ഥമാക്കി സപ്ലൈകോയും, കൺസ്യൂമർ ഫെഡും. സെപ്റ്റംബർ 4 വരെ സപ്ലൈകോ 386.19 കോടിയും കൺസ്യൂമർ ഫെഡ് 157 കോടിയും വിൽപ്പന നേടി. 56 ലക്ഷത്തിൽ അധികം ഉപഭോക്താക്കളാണ് സപ്ലൈകോ വിൽപ്പന ശാലകൾ സന്ദർശിച്ചത്. പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഓണ വിപണികൾ സജ്ജമാക്കിയത്. മിതമായ നിരക്കിൽ അവശ്യഇനങ്ങൾ എല്ലാ സ്റ്റോറുകളിലൂടെയും ലഭ്യമാക്കാൻ സാധിച്ചു.
സപ്ലൈകോ വിൽപ്പന 300 കോടി രൂപ എത്തിക്കുക എന്നതായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. എന്നാൽ റെക്കോഡ് കരസ്ഥമാക്കി സപ്ലൈകോ വിൽപ്പന 386 കോടിയിലേക്ക് എത്തുകയായിരുന്നു. 180 കോടിയുടെ സബ്സിഡി വിൽപ്പനയും, 206 നോൺ സബ്സിഡി വിൽപ്പനയും നടന്നു.
ജില്ല ഫെയറുകളിൽ മാത്രം 5 കോടിയിലധികം വിൽപ്പന നടന്നു. സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ 44 ലക്ഷത്തിൽ അധികം വിൽപ്പന നടന്നു. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ 140 നിയമസഭാ മണ്ഡലങ്ങളിലും ഇക്കുറി ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചു. 13 ഇനം അവശ്യസാധനങ്ങളാണ് സപ്ലൈകോ ചന്തയിലൂടെ വിതരണം ചെയ്തത്. കഴിഞ്ഞ ഓണക്കാലത്ത് 130 കോടിയുടെ വിൽപ്പന കൺസ്യൂമർ ഫെഡിലൂടെ നടന്നപ്പോൾ, ഇത്തവണ 157 കോടിയുടെ വിൽപ്പന നടന്നു. ഗ്രോസറി ഇനത്തിലാണ് മികവുറ്റ വിൽപ്പന നടന്നത്.
പാല്‍, തൈര്, പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മയും മത്സര രംഗത്തുണ്ടായിരുന്നു. ഉത്രാടം ദിനത്തില്‍ മാത്രം 38.03 ലക്ഷം ലിറ്റര്‍ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം 1,16,77,314 ലിറ്റര്‍ പാലും 13,76,860 കിലോ തൈരുമായിരുന്നു വില്‍പ്പന.