തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെന്‍റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച്, സ്കൂളുകൾ അടച്ചിടാൻ മാനേജ്‌മെന്‍റിനോ മറ്റ് വ്യക്തികൾക്കോ അധികാരമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെഇആറിലെലെ അധ്യായം III, റൂൾ 4(1) പ്രകാരം, സ്കൂളുകൾ സർക്കാർ അംഗീകാരത്തോടെയാണ് പ്രവർത്തിക്കേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചാൽ അത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ലംഘനമായി കണക്കാക്കും. വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009) അനുസരിച്ച്, ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് മന്ത്രി പറഞ്ഞു.