പരിയാരം: ശ്രീസ്ഥയിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടി കുട്ടി മരിച്ച സംഭവത്തിൽ അമ്മ റിമാൻഡിൽ. ആത്മഹത്യാ പ്രേരണക്ക് അറസ്റ്റിലായ ഭർതൃമാതാവിനെ കോടതി ജാമ്യത്തിൽവിട്ടു. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഇവരുടെ മകൻ ആറുവയസുകാരൻ ധ്യാൻകൃഷ്ണയാണ് മരിച്ചത്. കേസിൽ ഞായറാഴ്ച ധനജയുടെ പേരിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. മകന്റെ ഭാര്യയായ ധനജയ്ക്കുനേരേയുള്ള ശാരീരിക, മാനസിക പീഡനത്തിന്റെ പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവരുടെ ഭർതൃമാതാവ് ശ്യാമളയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്യാമളക്ക് ജാമ്യം അനുവദിച്ചു.
ജൂലായ്-30 ന് ഉച്ചക്ക് 12-നായിരുന്നു സംഭവം. ധനജ ആറുവയസ്സുകാരനായ ധ്യാൻകൃഷ്ണയെയും ഇളയമകളേയും കൊണ്ട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടുകയായിരുന്നു. ചികിത്സയിലായിരുന്ന ധ്യാൻകൃഷ്ണ ഞായറാഴ്ചയാണ് മരിച്ചത്. ധനജയും മകൾ ദേവികയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ധനജയുടെ തുടർചികിത്സ ജയിൽ അധികൃതരുടെ മേൽനോട്ടത്തിൽ നടക്കും.