തിരുവനന്തപുരം: ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകൻ ആർ എസ് പ്രദീപ് (58) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷൻ്റെ സ്ഥാപകനായിരുന്നു. ദൂരദർശന് വേണ്ടി അനേകം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.
ലെനിൻ രാജേന്ദ്രൻ്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത " വേനൽ പെയ്ത ചാറ്റു മഴ " 2019 ലെ ഏറ്റവും മികച്ച ഡോക്യുമെൻ്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023ൽ 69ആം ദേശീയ ചലച്ചിത്ര അവാർഡിൽ "മൂന്നാം വളവ് " മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 12ലധികം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. "പ്ളാവ് " എന്ന ഡോക്യുമെൻ്ററി സയൻസ് ആൻ്റ് എൻവയോൺമെൻ്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി. ഡോ. എ പി ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ , തുഞ്ചത്തെഴുത്തച്ഛൻ , അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം പ്രശസ്ത ഡോക്യുമെൻ്ററികളുടെ സംവിധായകനാണ്.
ആഗസ്ത് 15ന് രാവിലെ 9 മണി മുതൽ ബേക്കറി ജങ്ഷനടുത്തുള്ള വസതിയിൽ പൊതുദർശനത്തിനു ശേഷം വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.