യെമെനിലെ കൊലക്കേസ്: നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം



സനാ: യെമെനില്‍ കൊലക്കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം. കൊല്ലപ്പെട്ട യെമെന്‍ സ്വദേശി തലാലിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും സഹോദരന്‍ വ്യക്തമാക്കി. സാമൂഹികമാധ്യമത്തിലൂടെയും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചെന്ന ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫത്തേഹ് മഹ്ദി ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരം കാരണവും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു. അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധിക്കുന്നു. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിലും വിഷമമുണ്ട്. എന്തു തര്‍ക്കമായാലും എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ ഇതേ കാര്യങ്ങള്‍ തലാലിന്റെ സഹോദരന്‍ സാമൂഹികമാധ്യമത്തിലും ആവര്‍ത്തിച്ചു. മധ്യസ്ഥശ്രമങ്ങളെ സംബന്ധിച്ച് ഇന്ന് കേട്ടതൊന്നും പുതിയതോ ആശ്ചര്യകരമോ അല്ലെന്നും വര്‍ഷങ്ങള്‍ക്കിടെ പല മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ സമ്മര്‍ദങ്ങള്‍ തങ്ങളില്‍ ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. എന്തായാലും ഏതുതരത്തിലുള്ള അനുരഞ്ജനത്തിനും ഞങ്ങള്‍ പൂര്‍ണമായും വിസമ്മതം അറിയിക്കുന്നു. വധശിക്ഷ നടപ്പാക്കും വരെ ഇതിനെ പിന്തുടരും. എത്ര കാലതാമസമെടുത്താലും ഒരു സമ്മര്‍ദവും പിന്തിരിപ്പിക്കില്ലെന്നും സഹോദരന്‍ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال