ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ കാലവർഷത്തിനിടെയുള്ള കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെയായി മരിച്ചത് 106 പേർ. ജൂണ്‍ 20-നും ജൂലായ് 15-നുമിടയിലാണ് നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതെന്ന് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രം കനത്ത മഴയില്‍ നാലുമരണങ്ങളാണ് സ്ഥിരീകരിച്ചത്.
മിന്നല്‍പ്രളയം, മേഘവിസ്‌ഫോടനം, വൈദ്യുതാഘാതം എന്നിവ മൂലം 62 പേര്‍ മരിച്ചപ്പോള്‍ കനത്ത മഴയെ തുടർന്നുണ്ടായ റോഡപകടങ്ങളാണ് 44 പേരുടെ ജീവന്‍ കവര്‍ന്നത്. മനുഷ്യജീവനുകള്‍ക്ക് പുറമേ പൊതുജനങ്ങളുടെ സ്വത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശം സംഭവിച്ചു.
കനത്ത മഴ 850 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയില്‍ നാശം വിതച്ചു. റോഡുകള്‍, ജലവിതരണ സംവിധാനം എന്നിവയിലുണ്ടായ നാശങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. എസ്ഡിഎംഎയും വിവിധ ജില്ലാ അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.