തലശ്ശേരി: തലശ്ശേരിയിൽ ബസ് കണ്ടക്ടർക്ക് ക്രൂരമർദനം. തൊട്ടിൽപ്പാലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ജഗന്നാഥ് ബസ്സിലെ കണ്ടക്ടർ തൂണേരി സ്വദേശി വിഷ്ണുജിത്തി (27) നാണ് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ ടൗണിൽവെച്ച് മർദ്ദനമേറ്റത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം.
മുൻകൂട്ടി ആസൂത്രണംചെയ്ത പ്രകാരം രണ്ടുപേർ ചൊക്ലി മേക്കുന്നിൽനിന്ന് ബസ്സിൽ കയറിയിരുന്നു. ബസ്സ് പെരിങ്ങത്തൂർ എത്തിയതോടെ രണ്ട് പേർ കൂടി ബസ്സിൽ കയറുകയും യാത്രാമദ്ധ്യേ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ ചൊക്ലി പോലീസിൽ പരാതി നൽകി. വിദ്യർത്ഥിയോട് യാത്രാപാസ് ചോദിച്ചതിന് വിദ്യർത്ഥിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി.