തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് പരിഹാരമാകുന്നു. സമവായ ചർച്ചകൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മന്ത്രി ആർ. ബിന്ദുവിനെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഔദ്യോഗിക വസതിയിലെത്തി കണ്ടു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
ഇരുപത് ദിവസങ്ങൾക് ശേഷം വെള്ളിയാഴ്ച വൈസ് ചാൻസലർ ഓഫീസിലെത്തി ഫയലിൽ ഒപ്പുവെച്ചു. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സർക്കാർ ഇടപെടലുകളെ തുടർന്ന് സംഘർഷാവസ്ഥ ഒഴിവായിരുന്നു. തർക്കം നീണ്ടുപോയാൽ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യില്ലെന്ന സർക്കാർ നിലപാടാണ് ചർച്ചകൾക്ക് വഴി തുറന്നത്.
ഭാരതാംബ വിവാദത്തിനു ശേഷം രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത വൈസ് ചാൻസിലറുടെ നടപടിയുടെ സാധുതയും ചർച്ചയിൽ ഉണ്ടായെന്നാണ് സൂചന. സർവകലാശാല ചാൻസലർ ആയ ഗവർണറുമായും വരുംദിവസങ്ങളിൽ ചർച്ചയുണ്ടാകുമെന്ന് മന്ത്രി സൂചന നൽകിയിരുന്നു.