കൊച്ചി: വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാര്‍ഡ് ജെട്ടി ഉദ്ഘാടനംചെയ്തു. തീരസംരക്ഷണ സേനയുടെ നിലവിലുള്ള കപ്പലുകളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ ബെര്‍ത്ത്. തീരസംരക്ഷണസേന ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണി ജെട്ടി ഉദ്ഘാടനം ചെയ്തു.
76.7 മീറ്റര്‍ ദൈര്‍ഘ്യമുള്ള അത്യാധുനിക ബെര്‍ത്ത്, സേനാ കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും തീരദേശത്തിന്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, കള്ളക്കടത്ത് തടയല്‍ തുടങ്ങിയ മത്സ്യബന്ധനത്തിന് വേഗത്തില്‍ സുരക്ഷയൊരുക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും സഹായിക്കും.
അന്താരാഷ്ട്ര കപ്പല്‍ പാതയില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേര്‍ന്നുമാണ് പുതിയ കോസ്റ്റ്ഗാര്‍ഡ് ജെട്ടി നിര്‍മിച്ചിരിക്കുന്നത്. ഇതോടുകൂടി തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ സുരക്ഷയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനായി കോസ്റ്റ്ഗാര്‍ഡിന് സഹായകമാകും.
സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ ആര്‍ടിഎഫ് ഇന്‍ഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിര്‍മ്മാണം നടത്തിയത്.
വിഐഎസ്എല്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, കേരള മാരിടൈം ബോര്‍ഡ്, തുറമുഖ അധികൃതർ, കരസേന, വ്യോമസേന, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.