ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 66-ൽ കൂരിയാടുഭാഗത്തെ അപകടത്തിനുകാരണം ഉയർന്ന പാർശ്വഭിത്തിയുടെ ഭാരം താങ്ങാനാവാതെ അടിത്തറമണ്ണ് ഇളകിമാറിയതാണെന്ന് കണ്ടെത്തൽ.
കേരളത്തിലെ പാരിസ്ഥിതികസവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിർമാണവും നടത്തിയ വീഴ്ചയ്ക്ക് പ്രോജക്ട് സൈറ്റ് എൻജിനിയറെ ദേശീയപാതാ അതോറിറ്റി പിരിച്ചുവിട്ടു. അപകടമുണ്ടായഭാഗത്തിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ്‌ചെയ്തു.
നിർമാണക്കരാർ ഏറ്റെടുത്ത കെഎൻആർ കൺസ്‌ട്രക്‌ഷൻ കമ്പനിക്ക് 11.8 കോടി രൂപ പിഴയീടാക്കാതിരിക്കാനും ഒരുവർഷത്തേക്ക് ഡീബാർചെയ്യാതിരിക്കാനും കാരണംകാണിക്കണമെന്ന് ആവശ്യപ്പെട്ട് അതോറിറ്റി നോട്ടീസ് നൽകി. പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റിനും നോട്ടീസ് നൽകി. 20 ലക്ഷം രൂപ പിഴയീടാക്കാതിരിക്കാനും ഒരുവർഷത്തേക്ക് ഡീബാർചെയ്യാതിരിക്കാനും കാരണംബോധിപ്പിക്കാൻ ആവശ്യപ്പെട്ടാണിത്. ഇതിന്റെ ടീം ലീഡറെയും സസ്‌പെൻഡ്‌ചെയ്തു. വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.