തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ എംഎസ്‌സി-എൽസ 3 കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേകദുരന്തമായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി. അപകടം കാരണം ഉപജീവനം മുടങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി ഒരു കുടുംബത്തിന് 1000 രൂപ വീതം സഹായധനം നൽകും. ആറുകിലോ അരിയും സൗജന്യമായി നൽകും. ദുരന്തനിവാരണ അതോറിറ്റിക്ക് നേരിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാനും സഹായധനം ഉൾപ്പെടെ നൽകാനുമാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രശ്നം ബാധിച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സഹായം. അപകടം മത്സ്യത്തൊഴിലാളികളെ കാര്യമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കപ്പൽ കിടക്കുന്നതിന്റെ 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മീൻപിടിക്കൽ പാടില്ലെന്നാണ് ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചത്. ഇക്കാര്യം സംസ്ഥാനം നേരത്തേ നിർദേശിച്ചിരുന്നു. കപ്പലിലെ എണ്ണ നീക്കിയശേഷമോ, പ്രദേശം പ്രത്യേകം അടയാളപ്പെടുത്തിയ ശേഷമോ മാത്രമേ മീൻപിടിത്തം പാടുള്ളൂ. മത്സ്യം കഴിക്കാതിരിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ പരിശോധനകൾ നടത്തുന്നുണ്ട്.
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനുമായി അപകടത്തെപ്പറ്റി ചർച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. മലിന്യത്തിൽനിന്ന് തീരം സംരക്ഷിക്കാൻ നാം മുന്നിട്ടിറങ്ങണം. സന്നദ്ധസേനകളെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.