ന്യൂഡൽഹി: രാജസ്ഥാൻ അതിർത്തിയിൽനിന്ന് പാക് റേഞ്ചർ ഇന്ത്യൻസേനയുടെ പിടിയിലായതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിനിടെ അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്ന അതിർത്തിരക്ഷാസേനയിലെ (ബിഎസ്‌എഫ്) ഒരു ജവാൻ പാകിസ്താൻറെ കസ്റ്റഡിയിലാവുകയും ചെയ്തു. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സിങ്ങിനെയാണ് ഏപ്രിൽ 23-ന് ഫിറോസ്‍പുർ അതിർത്തിക്കു സമീപത്തുനിന്നും പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചർ പിടിയിലാകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ശനിയാഴ്ച വെെകിട്ട് നിർണായക കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം ഇരുവരും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.