ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയിൽ അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. കട്ടപ്പനയിലെ സൊസൈറ്റി കെട്ടിടത്തിൽ തൂങ്ങി മരിച്ച നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.
സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും സാബുവിന്‍റെ മരണത്തിൽ വിആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും എംഎം മണി പറഞ്ഞു. കട്ടപ്പനയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശം. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിന്‍റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.
സാബുവിന്‍റെ മരണത്തിൽ വളരെ ദുഖമുണ്ടെന്ന് എംഎം മണി പറഞ്ഞു. എന്നാൽ, സാബുവിന്‍റെ മരണത്തിൽ സൊസൈറ്റിയുടെ പ്രസിഡന്‍റ് സജിക്കോ ഒരു പങ്കുമില്ല. അതിനുവേണ്ടിയുള്ള ഒരു പ്രവര്‍ത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. വഴിയെ പോകുന്ന വയ്യാവേലി ഞങ്ങളുടെ ചുമലിൽ കെട്ടിവെച്ച് അതിന്‍റെ പാപഭാരം തലയിലാക്കാൻ ആരെങ്കിലും നോക്കിയാൽ അത് നടക്കില്ല.
അങ്ങനെയാന്നും വീഴുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. മാനം ഇടിഞ്ഞുവീണാലും തടയാൻ നോക്കുന്നതാണ് ഞങ്ങളുടെ മനോഭാവം. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സിച്ചിരുന്നോയെന്നും ഡോക്ടറെ കാണിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതാണ്. എന്നാൽ, ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ നിന്നാൽ ഏതു മാന്യനായാലും ഒന്നും ചെയ്യാനാകില്ലെന്നും അത്തരം വിരട്ടലൊന്നും വേണ്ടെന്നും എംഎം മണി പറഞ്ഞു.