വയനാട് ദുരന്തം : രക്ഷാപ്രവർത്തനത്തിന് 153.47 കോടി ചെലവായെന്ന് കേന്ദ്രം


വയനാട് ദുരന്തം രക്ഷാ പ്രവർത്തന തുകയും കേന്ദ്രം പിടിച്ചു വാങ്ങി. വയനാട്ടിൽ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന് 153.47 കോടി ചെലവായെന്ന് കേന്ദ്രം. ഈ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഈടാക്കിയതായും കേന്ദ്രസർക്കാർ അറിയിച്ചു.

രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ പ്രളയത്തിലും കേന്ദ്രം സമാനമായി വ്യോമയാന രക്ഷാപ്രവർത്തനത്തിന്റെ തുക പിടിച്ചു വാങ്ങിയിരുന്നു.

എന്നാൽ, കാരളം വിറങ്ങലിച്ചു പോയ ദുരന്തത്തിൽ കേരളത്തിന് അടിയന്തര കേന്ദ്ര സഹായം ഉറപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിരുന്നില്ല. ദേശീയ ദുരന്ത നിവാരണ നയം ചൂണ്ടിക്കാട്ടിയാണ് സഹായം നിരസിച്ചിരുന്നത്.

ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ മുമ്പ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി കേരളത്തിന് നിരാശയുണ്ടാക്കുന്നതായിരുന്നു. കേരളത്തിന്റെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ തുക നീക്കിയിരിപ്പുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്‍പുള്ള വാദം. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളമെന്നുള്ള ആവശ്യവും കേന്ദ്രം തളളിയിരുന്നു. വയനാട് ദുരന്തം കടുത്ത തീവ്ര സ്വഭാവ വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതോടെ എംപി ഫണ്ടും ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലാണ്.

കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു. വ്യാഴ്ഴാച രാവിലെ ഇടതുമുന്നണിയുടെ മാർച്ചും, ധർണ്ണയും നടക്കും. വയനാട്‌ ദുരന്തത്തിൽ കേരളത്തിന്‌ അർഹമായ സഹായങ്ങൾ നൽകാൻ തയ്യാറാവാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ എടുത്ത് കാട്ടിയാണ് പ്രക്ഷോഭം.

തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും, ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക്‌ മുന്നിലുമാണ്‌ സമരം സംഘടിപ്പിക്കുന്നത്‌. രാജ്‌ഭവന് മുന്നിൽ നടക്കുന്ന പ്രക്ഷോഭം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال