മുംബൈ: രാജ്യത്ത് എ.ടി.എമ്മുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാർ. മെട്രോ നഗരങ്ങളിലും ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഈ കുറവുപ്രകടമാണെന്ന് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു. മെട്രോ നഗരങ്ങളിലാണ് കൂടുതൽ കുറഞ്ഞിരിക്കുന്നത്. 2019 മുതൽ 2023 വരെ എ.ടി.എമ്മുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, 2023-നുശേഷം എണ്ണം കുറയുന്നതായാണ് വ്യക്തമാകുന്നത്.
2019 സെപ്റ്റംബറിൽ 2,27,886 എ.ടി.എമ്മുകളാണ് രാജ്യത്തുണ്ടായിരുന്നത്. 2024 സെപ്റ്റംബറിലിത് 2,55,078 ആണ്. അഞ്ചുവർഷംകൊണ്ട് 11.90 ശതമാനമാണ് വർധന. അതേസമയം, 2023 സെപ്റ്റംബറിലെ 2,57,940 എണ്ണത്തെ അപേക്ഷിച്ച് 2024-ൽ എ.ടി.എമ്മുകളുടെ എണ്ണത്തിൽ 2862 എണ്ണത്തിന്റെ കുറവുണ്ടായി. 1.10 ശതമാനമാണ് കുറവ്. രാജ്യത്ത് യു.പി.ഐ. വ്യാപകമായ സാഹചര്യത്തിൽ എ.ടി.എം. ഇടപാടുകൾ കുറയുന്നതാണ് എ.ടി.എമ്മുകളുടെ എണ്ണം കുറയാൻ പ്രധാന കാരണമായി പറയുന്നത്.
അതേസമയം അഞ്ചുവർഷത്തെ കണക്കെടുത്താൽ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമായി എ.ടി.എമ്മുകളുടെ എണ്ണത്തിൽ 66 ശതമാനം വർധനയുണ്ട്. ബാങ്കുകളുടെ ലയനം നടപ്പാക്കിയതും പ്രവർത്തനം ലാഭകരമല്ലാത്ത കേന്ദ്രങ്ങൾ ബാങ്കുകൾ ഒഴിവാക്കുന്നതും എ.ടി.എമ്മുകളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ടെന്നും സർക്കാർ പറയുന്നു.