ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഉടൻ രാജി വെക്കുമെന്ന് രഞ്ജിത്ത് അറിയിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായി നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് രാജിയിലേക്കുള്ള തീരുമാനം വ്യക്തമാക്കിയത്. രഞ്ജിത്ത് അക്കാദമി അംഗങ്ങളെ ഇമെയില്‍ വഴി തന്റെ രാജി കാര്യം അറിയിക്കുകയും ചെയ്തു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ മോശം പെരുമാറ്റ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് രഞ്ജിത്ത് രാജിക്കൊരുങ്ങുന്നത്. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന സിനിമയിലേയ്ക്ക് അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. സിനിമാ ചർച്ചകള്‍ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്നും, ഹോട്ടലില്‍ ഒരു രാത്രി മുഴുവന്‍ പേടിയോടെ കഴിഞ്ഞതായും നടി പറയുന്നു.
ഈ വെളിപ്പെടുത്തലിന് ശേഷം, എല്‍ഡിഎഫ് രഞ്ജിത്ത് രാജി വെക്കേണ്ടത് അനിവാര്യമാണെന്ന് തീരുമാനിച്ചതോടെ, രഞ്ജിത്ത് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി. രഞ്ജിത്ത് വയനാട്ടില്‍ കാറില്‍ നിന്ന് ഔദ്യോഗിക നെയിം ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തു.
ഇതിനിടെ, ലൈംഗികാതിക്രമം ആരോപണം വന്നതിനെ തുടര്‍ന്ന്, അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ധിഖ് രാജിവച്ചു. സിദ്ധിഖിനെതിരെ സര്‍ക്കാര്‍ കേസെടുക്കുന്ന കാര്യത്തില്‍ ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീലേഖ മിത്രയുടെ ആരോപണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, ‘പാലേരി മാണിക്യം’ സിനിമയ്ക്കുശേഷം തന്റെ യാതൊരു മലയാളം സിനിമയിലും അവസരം ലഭിക്കാതിരുന്നതില്‍, മോശം പെരുമാറ്റം എതിർത്തത് തന്നെയാണ് കാരണം എന്നും നടി ആരോപിക്കുന്നു.
