അതിക്രമം നടന്നാൽ നടപടി സ്വീകരിക്കുന്ന സുരക്ഷ സംസ്കാരമാണ് വേണ്ടത്: ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി

തൃശൂർ: കുറ്റകൃത്യങ്ങൾ വെളിപ്പെടുമ്പോൾ കേസെടുക്കാൻ പരാതി ലഭിക്കണം എന്ന അവസ്ഥ അത്യധികം അപരിഷ്കൃതമാണെന്നും ജനങ്ങളുടെ സുരക്ഷ ബോധത്തെ ദുർബലമാക്കുന്നതാണെന്നും എസ് വൈ എസ് സംസ്ഥാന ജന: സെക്രട്ടറി ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റീജനല്‍ തിയ്യറ്ററില്‍ വെച്ച് നടന്ന ഉണര്‍ത്തു സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുണ്ടെങ്കിലേ കുറ്റമാകൂ എന്നതും പരാതിയില്ലെങ്കിൽ കുറ്റവാളികൾ രക്ഷപ്പെടുന്ന സ്ഥിതി വരുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ധൈര്യമായി പരാതി ഉന്നയിക്കാൻ പറ്റുന്ന സാമൂഹിക സാഹചര്യം പലപ്പോഴും ഉണ്ടാകാത്ത സ്ഥിതിയുണ്ട്, അവിടെ സ്റ്റേറ്റ് ആക്ട് ചെയ്യുകയാണ് വേണ്ടത്. അപ്പോഴാണ് സമൂഹത്തിന് സുരക്ഷിതത്വബോധം ഉണ്ടാകുന്നതും കുറ്റകൃത്യം നടത്തുന്നവർക്ക് അതിൽ നിന്ന് പിന്തിരിയാനുള്ള പ്രേരണ ഉണ്ടാകുന്നതും.
മനുഷ്യർക്ക് സ്വതന്ത്രമായ സാംസ്കാരിക വ്യവഹാരം ഉറപ്പു നൽകാൻ സാധിക്കുമ്പോഴേ നവകേരളം എന്ന സങ്കല്പം അർഥവത്താകൂ. സാമൂഹികമായ സുരക്ഷിതത്വമാണ് പുരോഗമന സമൂഹത്തിൻ്റെ മുന്തിയ അടയാളം. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സ്വകാര്യ ജീവിതത്തിലുമെല്ലാം ഭയരഹിതവും ചൂഷണ രഹിതവുമായ സാഹചര്യമുണ്ടാകണം. കുറ്റകൃത്യങ്ങൾ സംഭവിക്കാതിരിക്കാൻ ജാഗ്രതയോടെ ഇടപെടേണ്ടത് സ്റ്റേറ്റിൻ്റെയും സിവിൽ സൊസൈറ്റിയുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്.  നിയമങ്ങളും രീതികളും കാലാനുസൃതമായി നവീകരിക്കാൻ സന്നദ്ധമാകുമ്പോഴേ നവകേരളം സാധ്യമാകൂ. പശ്ചാത്തല വികസനം കൊണ്ടുമാത്രം സമൂഹം സാംസ്കാരികമായി നവീകരിക്കപ്പെടില്ല എന്ന് സർക്കാരും സമൂഹവും തിരിച്ചറിയണം.   
പുരോഗമനം, സാംസ്കാരികം തുടങ്ങിയ മേൽവിലാസങ്ങൾ സ്വയം അണിയുന്ന സമൂഹത്തിൽ നിന്നാണ് സാംസ്കാരിക വിരുദ്ധമായ വാർത്തകൾ വരുന്നത്. നാം പുറകോട്ട് നടക്കുന്നതിൻ്റെ സൂചനയാണിത്. സാംസ്കാരിക കേരളത്തെ അതിൻ്റെ എല്ലാ നന്മയോടെയും നിലനിർത്താൻ നാം കൂട്ടായ പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.എ മാഹിന്‍ സുഹരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി മേല്‍മുറി,എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍,എ.എ ജഅഫര്‍,എം.എം ഇബ്രാഹിം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പി.എച്ച് സിറാജുദ്ദീന്‍ സഖാഫി,പി.യു ശമീര്‍,ബശീര്‍ അശ്റഫി,കെ.ബി ബശീര്‍,എം.എം ഇസ്ഹാഖ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال