തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ 37 മണിക്കൂറിനൊടുവിലാണ് കണ്ടെത്തിയത്. കുട്ടിയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരം. താമ്പാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിന്റെ മുൻ നിരയിൽ ജനറൽ കംപാർട്ട്മെന്റിൽ ഒരു കൂട്ടം പുരുഷന്മാർക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്.
മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം.മലയാളി അസോസിയേഷൻ പ്രതിനിധികൾ ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിന്മാറുകയായിരുന്നു. ട്രെയിനിന്റെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുടിച്ചത്.
അമ്പത് രൂപയും ഒരു ചെറിയ ബാഗിൽ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞത്.

