യാത്രക്കാരെ വലച്ച് ജങ്കാർ സര്‍വീസ് : പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ


വൈക്കം : ചെമ്പ് അങ്ങാടിക്കടവില്‍ മൂവാറ്റുപുഴയാറിനു കുറുകെ സർവ്വീസ് നടത്തിയിരുന്ന  ജങ്കാര്‍ സര്‍വീസ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അധികൃതർ നിർത്തിയതിനെ തുടർന്ന് പ്രദേശത്തെ നൂറ് കണക്കിന് യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ യാത്രക്കാർ എത്തിയപ്പോഴാണ് സർവ്വീസ് നിർത്തിയ കാര്യം അറിയുന്നത്. തുടർന്ന് പ്രശ്നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട്  ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാർ ചെമ്പ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയായിരുന്നു. സര്‍വീസ് നിലച്ചതിനെ തുടർന്ന് തുരുത്തുമ്മയിലും ചെമ്പിലും ബ്രഹ്മ മംഗലത്തുമുള്ള വിദ്യാർഥികളും തൊഴിലാളികളും ആടക്കം നൂറുകണക്കിന് പ്രദേശവാസികൾ മറുകരയെത്താന്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലായി. 

ഭൂമിശാസ്ത്രപരമായി ചെമ്പ് പഞ്ചായത്ത് രണ്ടു മേഖലകളായാണ് കിടക്കുന്നത് പുഴയ്ക്ക് അക്കരെ ഇക്കരെ കിടക്കുന്ന സർക്കാർ ഓഫീസുകളിലേക്ക് അടക്കം യാത്രചെയ്യുന്നവര്‍ക്ക് എളുപ്പമാര്‍ഗ്ഗം ഈ കടത്താണ്. ബസുകളിലോ മറ്റ് വാഹനങ്ങളിലോ ഇരുകരകളിലേക്കും വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ 10 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്.

ഇതൊഴിവാക്കാൻ ഇവിടെ പാലം വേണമെന്ന ആവശ്യവുമായി തുരുത്തുമ്മ നിവാസികള്‍ കഴിഞ്ഞ 24 ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു.നിലവിലുള്ള ജങ്കാര്‍ സര്‍വീസ് തുടരാനും പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടർന്ന് അന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ ജങ്കാർ നിലച്ചത്. 

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും അടിയന്തിര പരിഹാരം വേണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ഓഫീസിൽ കയറ്റാതെ രാവിലെ മുതൽ പഞ്ചായത്ത് ഗേറ്റിന് മുന്നിൽ സമരം ആരംഭിച്ചു.തുടർന്ന് തലയോലപ്പറമ്പ് പോലീസ് എത്തി പ്രവർത്തകരെ മാറ്റിയാണ് ഉദ്യോഗസ്ഥരെ അകത്ത് കയറ്റിയത്. സത്രീകളടക്കം നൂറുകണക്കി നാളുകള്‍ ഉപരോധസമരത്തിൽ പങ്കെടുത്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال