തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകിയതെന്ന് സുഹൃത്തായ ഹസ്സൻ വാരിസ്. ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ വാരിസ് സത്യവാങ് മൂലം നൽകി. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നൽകിയെന്ന് ഹസ്സൻ വാരിസ് സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ മാസം 18നാണ് കോഴിക്കോടുള്ളഹസ്സൻ വാരിസിൻെറ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. റിയാസിൻെറ കള്ളപ്പണം ദുബായിലുള്ള ഫൈജാസിന് കടത്താൻ വാരിസ് ഇടനിലക്കാരനായെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വാരിസ് ഒപ്പിട്ട് നൽകിയ മൊഴിയിൽ ഇക്കാര്യം ഉണ്ടായിരുന്നു. റിയാസിനെതിരായ നിർണ്ണായക തെളിവായാണ് വാരിസിൻറെ മൊഴിയെ ഇഡി കണ്ടത്. എന്നാൽ 20ന് ഈ മൊഴി പിൻവലിച്ച് വാരിസ് ഇഡിക്ക് നൽകിയ സത്യവാങ്മൂലത്തിൻ്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മകളെ കേസിപ്പെട്ടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. സ്വന്തം മകളെ സംരക്ഷിക്കുന്നോ അതോ മറ്റൊരാളെ സംരക്ഷിക്കുന്നോ എന്നായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യമെന്നാണ് വാരിസ് പറയുന്നത്. ഭീഷണിക്കൊടുവിലാണ് ഒപ്പിട്ടു മൊഴി നൽകിയതെന്നും അത് പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയതായി ഹസ്സൻ വാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.
സത്യവാങ്മൂലം ലഭിച്ചെന്ന് സ്ഥിരീകരിക്കുന്ന ഇഡി പക്ഷെ ഹസൻ വാരിസ് പണം കൈമാറിയതിന് തെളിവുണ്ടെന്ന് വിശദീകരിക്കുന്നു. കോടതിയിൽ കേസ് വരുമ്പോൾ മുമ്പ് നൽകിയ മൊഴി പിൻവലിച്ചെന്ന് കാണിക്കാൻ പലരും ഇത്തരം സത്യവാങ്മൂലം നൽകാറുണ്ടെന്നും ഇഡി പറയുന്നു. ഇഡിക്ക് ഒപ്പിട്ട് നൽകുന്ന മൊഴിക്ക് തെളിവ് മൂല്യമുണ്ട്. ഇത് പിൻവലിക്കാനുള്ള അവകാശം മൊഴി നൽകുന്നയാള്‍ക്കുണ്ടെങ്കിലും ഇഡിക്ക് നേരിട്ട് മൊഴി പിൻവലിക്കാൻ കഴിയില്ല. മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഇഡി കോടതിയിൽ ഹാജരാക്കും. കോടതിയാകും മൊഴി പിൻവലിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുക. പക്ഷേ റിയാസിൻറെയും സിപിഎം നേതാക്കളുടെയും പുതിയ പ്രതിരോധമാണ് വാരിസിൻ്റെ സത്യവാങ് മൂലം.