കുന്നംകുളം: നഗരത്തിലെ പ്രധാന റോഡുകളിൽ ഫുട്പാത്തുകളും റെഡ് സോണുകളും കയ്യേറി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത് നിത്യസംഭവമാകുന്നു. ഇതോടെ കാൽനടയാത്രക്കാർക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു.
പട്ടാമ്പി റോഡ്, തൃശൂർ റോഡ്, വടക്കാഞ്ചേരി റോഡ്, എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഫുട്പാത്തുകളിലും റെഡ് സോണുകളിലും വാനുകളും ഓട്ടോറിക്ഷകളും നിർത്തിയിട്ടാണ് പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ കച്ചവടം നടക്കുന്നത്.
ഫുട്പാത്തിലൂടെ നടക്കാൻ കഴിയാതെ വരുന്നതോടെ മുതിർന്നവരും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർ ജീവൻ പണയംവെച്ച് പ്രധാന റോഡിലേക്ക് ഇറങ്ങി നടക്കാൻ നിർബന്ധിതരാകുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
റോഡിന്റെ വീതി കുറയ്ക്കുന്ന രീതിയിലുള്ള അനധികൃത പാർക്കിംഗും കച്ചവടവും കാരണം വാഹന യാത്രികരും ബുദ്ധിമുട്ടിലാണ്.
തടസ്സമില്ലാതെ നടക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും അനധികൃത കച്ചവടത്തിനെതിരെ നഗരസഭയും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും വ്യാപാരി സംഘടനകളും ആവശ്യപ്പെടുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിരമായ പരിശോധനയും കർശനമായ പിഴയും ഈടാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Tags
Top News