കുന്നംകുളം: നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ച് പരസ്പരം കടിപിടി കൂടുന്നത് നിത്യസംഭവമായതോടെ കാൽനടയാത്രക്കാരും വാഹനയാത്രികരും കടുത്ത ഭീതിയിൽ.
പ്രധാന റോഡുകളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കടകളേടടുത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. റോഡിന് നടുവിലിരുന്ന് നായ്ക്കൾ കൂട്ടത്തോടെ കടിപിടി കൂടുന്നത് കാരണം ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രികർ പലപ്പോഴും അപകടത്തിൽപ്പെടുന്നുണ്ട്. പെട്ടെന്ന് റോഡിലേക്ക് ചാടുന്ന നായ്ക്കളെ വെട്ടിച്ചു മാറ്റാൻ ശ്രമിക്കവെ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും സാധാരണയായിരിക്കുകയാണ്.
രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരും പ്രഭാത സവാരിക്കാരും കുട്ടികളും വയോധികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. നഗരത്തിലെ ചില ഭാഗങ്ങളിൽ മാംസക്കടകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ റോഡരികുകളിലും മറ്റും അലക്ഷ്യമായി തള്ളുന്നതാണ് നായ്ക്കൾ കൂട്ടത്തോടെ തടിച്ചുകൂടാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയായിമാറിയിരിക്കുന്ന ഈ പ്രശ്നത്തിൽ നഗരസഭയുടെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, തെരുവ് നായ്ക്കൾക്കായി എബിസി (Animal Birth Control) പദ്ധതിയും പേവിഷബാധ പ്രതിരോധ വാക്സിനേഷനും ഊർജിതമാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Tags
Thrissur News