തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട് കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു. സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഐഐറ്റി റോപലെ കൃഷിയുമായി ബന്ധപ്പെട്ട സെന്റർ ഫോർ എക്‌സെലെൻസ് ഇൻ AI (Annam.ai) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി മഴ, കാറ്റ്, താപനില, ഹ്യൂമിഡിറ്റി തുടങ്ങിയവ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. പ്രസ്തുത വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനത്തിൽ ഉൾചേർക്കുകയും പ്രദേശത്തെ തത്സമയ ദിനാവസ്ഥ വിവരങ്ങൾ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും എത്തുന്നതിനു സഹായകവുമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പിനും വിവരങ്ങൾ തത്സമയം കൈമാറും. കൂടാതെ സ്കൂളിനും തദ്ദേശ സ്ഥാപനങ്ങൾക്കും രക്ഷാസേനകളായ പോലീസ്, ഫയർ സംവിധാനങ്ങൾക്കും ലഭ്യമാക്കുന്നതാണ്. സ്കൂളിന് പഠന പ്രവർത്തനങ്ങൾക്ക് ഡാറ്റ ഉപയോഗപ്പെടുത്താവുന്നതുമാണ്.
നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150 ഓളം ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളും മഴ മാപിനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കൃഷി മന്ത്രാലയത്തിന്റെ 'വിൻഡ്സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഓട്ടോമാറ്റിക് മാപിനികളുടെ ബൃഹത്തായ ഒരു ശൃംഖല തന്നെ തയ്യാറായി വരുന്നുണ്ട്. വയനാട് ജില്ലക്കായി പ്രത്യേക ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ സർക്കാർ ദുരന്ത പ്രതിരോധ നിധിയിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.