എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഓഫർ ലഭിച്ച സംഭവത്തിൽ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം. വാട്സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് സംഘം വിദ്യാ ബാലകൃഷ്ണനെ ബന്ധപ്പെട്ടത്.
വാട്സ്ആപ്പ് കോളിൻ്റെ വിശദാംശങ്ങൾ സൈബർ പൊലീസ് ശേഖരിച്ചു. ഫോൺ ചെയ്ത നമ്പറിൻ്റെ വിശദാംശങ്ങളാണ് സൈബർ പൊലീസ് ശേഖരിച്ചത്. ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.
മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന ഫോൺ കാളിൽ എലത്തൂർ എം.എൽ.എ വിദ്യാബാലകൃഷ്ണൻ പരാതി നൽകിയിരുന്നു. വയനാട് എംപിയുടെ ഓഫീസിൽ നിന്ന് വിളിക്കുന്നുവെന്നാണ് വിദ്യാബാലകൃഷ്ണനെ ഫോൺ വിളിച്ച ആൾ പരിചയപ്പെടുത്തിയത്. വ്യാജ സന്ദേശമാണെന്ന് മനസ്സിലാക്കിയ എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ജൂലൈ ആറിനാണ് വാട്സ്ആപ്പ് വഴി വിദ്യാബാലകൃഷ്ണന് കാൾ വന്നത്.. വി ഡി സതീശൻ മന്ത്രിസഭയുടെ പുന സംഘടന ഉടൻ ഉണ്ടാവും എന്നും മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിയാക്കാം എന്നുള്ള വാഗ്ദാനമാണ് ഫോണിൽ വിളിച്ച ആൾ നൽകിയത്. വയനാട് എംപിയുടെ ഓഫീസിൽ നിന്ന് ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു വാഗ്ദാനം. പണം നൽകാമെന്ന് പറഞ്ഞ വിദ്യ പിന്നീട് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു
കോഴിക്കോട് നിന്നുള്ള എംപിയിൽ നിന്നാണ് വിദ്യാബാലകൃഷ്ണന്റെ നമ്പർ ലഭിച്ചു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഫോൺ സംഭാഷണത്തിനു ശേഷം കോൺഗ്രസ് നേതൃവുമായി വിദ്യാ ബാലകൃഷ്ണൻ ആലോചിച്ച് പരാതി നൽകുകയായിരുന്നു. ദില്ലിയിൽ നിന്നാണ് കോൾ വന്നതെന്ന് സൈബർ സെല്ലും സ്ഥിരീകരിച്ചിട്ടുണ്ട്