കള്ളാടി ദുരന്തത്തിൽ 5 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എ പി അനിൽകുമാർ


വയനാട് കള്ളാടി ദുരന്തത്തിൽ 5 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എ പി അനിൽകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ദുരന്തത്തിൽ സഞ്ചാര യോ​ഗ്യമല്ലാതായി തീർന്ന റോഡ് ഗതാഗത യോഗ്യമാക്കുമെന്നും 4 സോണുകളായി തിരിച്ച് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിആർഎഫ്ൻ്റെ 66 അംഗ ടീമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ഫയർഫോഴ്‌സ് സംഘത്തിൻ്റെ 110 പേരും തെരച്ചിൽ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണപ്പെട്ടവരുടെ മൃതദേഹം സർക്കാർ വീടുകളിൽ എത്തിക്കുമെന്നും എപി അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കള്ളാടി ദുരന്തത്തിൽ മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട് നാല് അതിഥി തൊഴിലാളികളിൽ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര ബാൻ, ബീഹാർ സ്വദേശിയായ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അൻമോൽ എന്നിവർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.

കള്ളാടിയെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക് നയിച്ചത്.

നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം, മഴ ശക്തമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال