ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്ത ഉത്തരവ് ഇന്നലെയാണ് വന്നത്. ഇതിനുപിന്നാലെ ഇന്ന് റീന ഡിഎച്ച്എസ് ഓഫീസിൽ എത്തിയപ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. റീന ചുമതലയേൽക്കാൻ എത്തിയെങ്കിലും ചുമതല കൈമാറാൻ ഡിഎച്ച്എസിന്റെ താല്ക്കാലിക ചുമതലയുള്ള ഡോ വി മീനാക്ഷി തയാറായില്ല.
കോടതി ഉത്തരവിൻ്റെ പകർപ്പുമായി എത്തിയെങ്കിലും ഡോ മീനാക്ഷി കസേരയിൽ നിന്ന് മാറാതെ തുടരുകയായിരുന്നു.
യുഡിഎഫ് സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ വാദം. പകരം അഡീഷണൽ ഡയറക്ടറായ ഡോ വി മീനാക്ഷിയ്ക്ക് ചുമതല നൽകിയിരുന്നത്. തുടർന്നാണ് സർക്കാർ നിലപാടിനെതിരെ റീന രംഗത്തെത്തിയത്. സംസ്ഥാനത്ത് ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ സ്ഥലം മാറ്റിയത്.
എന്നാൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രിബ്യൂണലിന് മുന്നിൽ വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. റീനയുടെ അവധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. കെ മുരളീധരന്റെ വാദങ്ങൾ പൊളിയുന്ന തരത്തിലുള്ള വിവരങ്ങളാണ് കൈരളി പുറത്തുവിട്ടത്.