ഈരാറ്റുപേട്ട: വാഗമൺ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന കുടുംബത്തെ ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി ആക്രമിച്ചു.ഈരാറ്റുപേട്ട നടയ്ക്കല്‍ വെളിയത്ത് സാദിഖ്, ഭാര്യ ഖദീജ, സഹോദരിയും ഭിന്നശേഷിക്കാരിയുമായ ആസിയമോൾ, പിതാവ് ഷെരീഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 ഓടെ വാഗമൺ മാസ്കോ റ്റീ ഔട്ട്ലെറ്റിന് സമീപത്തായിരുന്നു സംഭവം.മൂന്ന് പേർ സഞ്ചരിച്ച ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് അക്രമി സംഘം കാർ തടഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ആക്രമിച്ചത്.
വാഗമണ്‍ സ്വദേശികളായ ക്രിസ്റ്റി, കണ്ണന് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ കൂടുതൽ ആളുകളെ വിളിച്ച് വരുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. സഹോദരനെ മർദിക്കുന്നത് കണ്ട് നിലവിളിച്ച ഭിന്നശേഷിക്കാരിയായ യുവതിയുടെ വായപൊത്തി മർദിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിനിരയായ കുടുംബം വാഗമൺ പോലീസിൽ പരാതി നൽകി. പ്രതികൾക്കെതിരേ ദുർബല വകുപ്പുകൾ മാത്രമാണ് വാഗമൺ പോലീസ് ചുമത്തിയതെന്നും ഇതിനെതിരേ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.