ഫെബ്രുവരിയിൽ കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തിലെ അന്വേഷണത്തിൽ നിർണ്ണായകമായ വഴിത്തിരിവ്. ആക്രമണത്തിനു പിന്നിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ ആയി എന്നാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി യുവാവിനെ ഇന്ന് പാലക്കാട് എത്തിക്കും. തുടർന്ന് നടക്കുന്ന തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞാൽ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തുകയും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യും.
ഫെബ്രുവരി 23 ന് രാത്രി 8.30 യ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായെത്തിയ അക്രമി പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.