സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കാലവർഷം ശക്തമാവുന്നതിനാൽ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 11 ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.
വരുന്ന രണ്ടു ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയ്ക്കും മലയോരമേഖലയ്ക്കും പ്രത്യേക ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
കൂടാതെ നാളെ വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.