കൊച്ചി: സർവകലാശാലകളിലെ ചാൻസലർ -സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ചാൻസലറായ ഗവർണറുടെ ഉത്തരവിനെ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നും അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കെതിരെന്നും കോടതി നിരീക്ഷിച്ചു.സാമ്പത്തിക ക്രമക്കേടിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനെതിരായ സിൻഡിക്കേറ്റ് നടപടി ചാൻസിലറായ ഗവർണർ റദ്ദാക്കിയിരുന്നു.ഇത് ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
എന്നാൽ ഹർജിയുടെ നിയമസാധുതയാണ് പരിശോധിച്ചതെന്നും കാലിക്കറ്റ് സർവ്വകലാശാല നിയമാവലി പ്രകാരം സിൻഡിക്കേറ്റിന് ചാൻസിലറുടെ ഉത്തരവിനെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വിലയിരുത്തി. ചാൻസിലറുടെ നടപടി നിയമവിരുദ്ധമോ പക്ഷപാതം കൊണ്ടോ എന്ന് തെളിയിക്കാനായാൽ മാത്രമെ ഹർജിയിൽ കോടതിക്ക് ഇടപെടാനാകൂ എന്നും കോടതി വ്യക്തമാക്കി.
കാലിക്കറ്റ് സർവ്വകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ ആയ ഉദ്യോഗസ്ഥൻ ടെണ്ടർ വിളിച്ചതിൽ 27ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയാണ് സിൻഡിക്കേറ്റ് ഇയാളെ തരംതാഴ്ത്തി നഷ്ടം വന്ന തുക പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.എന്നാൽ ഈ നടപടി ചാൻസിലർ റദ്ദാക്കി.ധനവകുപ്പിന്റെയും വിജിലൻസ് അന്വേഷണവും ചൂണ്ടിക്കാട്ടിയാണ് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.