തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് സതീശന് ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്പില് വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില്‍ നെയ്യ് സമര്‍പ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്.
ചെന്ത്രാപ്പിന്നി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജില്‍ സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.