പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതിയെ വെറുതെവിട്ടു. ഒന്നാംപ്രതി ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ശരിവെച്ചു. ബാക്കി 13 പ്രതികളും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന സർക്കാർ ആവശ്യത്തിൽ 12.30 ന് കോടതി തീരുമാനം പറയും.
2018 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ മോഷണ കുറ്റം ആരോപിച്ചു ആൾകൂട്ടം തല്ലി കൊല്ലുന്നത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, 16 പ്രതികളേയും പിടികൂടാൻ പൊലീസിന് കഴിഞ്ഞു. മണ്ണാർക്കാട് പ്രത്യേത കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം രണ്ട് പേരെ വെറുതെ വിടുകയും ബാക്കിയുള്ള പ്രതികൾക്ക് ഏഴ് കൊല്ലം കഠിന തടവ് വിധിച്ചു.
ശിക്ഷ ഇളവ് ചെയ്യണം എന്ന് ആവശ്യപ്പെട്ട പ്രതികളും, ശിക്ഷ വർധിപ്പിക്കണം എന്നും, വെറുതെ വിട്ട രണ്ട് പേരുടെ വിധി റദ്ദ് ആക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജികളിലും ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജികൾ കേൾക്കുന്നത്. നിലവിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളും, വെറുതെ വിട്ടവരും ആയ എല്ലാവരും വിധി കേൾക്കാൻ കോടതിയിൽ ഹാജരാകാൻ ഡിവിഷൻ ബെഞ്ച് പ്രത്യേകം ഉത്തരവ് ഇട്ടിരുന്നു.