നാളെ വോട്ടെണ്ണൽ പൂർത്തിയായാൽ പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് വർദ്ധിച്ചേക്കും എന്ന് ആശങ്ക. നാലു മുതൽ അഞ്ചു രൂപ വരെയാണ് വിലവർദ്ധിക്കാൻ സാധ്യത. ഗാർഹിക സിലിണ്ടറിന്റെ വില 40 മുതൽ 50 രൂപ വരെയും വർധിപ്പിച്ചേക്കും.വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമാണ്. കമ്പനികളുടെ നഷ്ടം സാധാരണ ജനങ്ങളുടെ മേൽ ഈടാക്കി ജനത്തെ വലയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വാണിജ്യ സിലിണ്ടറിന്റെ വില കഴിഞ്ഞ ദിവസം വർധിപ്പിച്ചത് ഹോട്ടൽ കച്ചവടമേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമാകും. ഹോട്ടലുകളിൽ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ ബാധിക്കും. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്. വില വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നേരത്തെ, കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്.