രമേഷ് പിഷാരടിയെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം: കോൺഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും


പാലക്കാട്: രമേഷ് പിഷാരടിയെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. സംഭവത്തിൽ ഇന്നലെ രാത്രി ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. സിന്ധു രാജൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.


കഴിഞ്ഞ ദിവസം രാത്രിയാണ് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് വ്യക്തമാക്കി പിന്നാലെ പിഷാരടി രംഗത്തെത്തിയിരുന്നു. ബിജെപി നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി വിമർശിച്ചിരുന്നു. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

അതിനിടെ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. ബിജെപി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബിജെപിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സിപിഎം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال