തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില വീണ്ടും കുതിച്ചുയരുന്നു. പ്രതീക്ഷിച്ചതു പോലെ വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം ജില്ലകളിലും ശരാശരി പകൽ താപനില 36 ഡിഗ്രി സെൽഷസിനടുത്തുതന്നെ തുടരുകയാണ്. പാലക്കാട് പകൽച്ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ ശരാശരി പകൽ താപനില 36.8 ഡിഗ്രി സെൽഷസാണ്.
തിരുവനന്തപുരത്ത് ഉയർന്ന താപനില 35.8 ഡിഗ്രിയും പുനലൂരിൽ 36.2 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും കൊച്ചിയിൽ 35.5 ഡിഗ്രിയും കോഴിക്കോട് 35.2 ഡിഗ്രിയും കണ്ണൂരിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടവിട്ട് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂടേറ്റുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
മേയ് മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾതന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തമായില്ലെങ്കിൽ കേരളം ഉഷ്ണതരംഗ ആശങ്കയുടെ നിഴലിലാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.