ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ യാത്രക്കാർക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര മന്ത്രാലയം. ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ട് പരാതിപ്പെടുന്നവർക്ക് 1,000 രൂപ പാരിതോഷികം നൽകുന്ന “ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്’ മന്ത്രാലയം പ്രഖ്യാപിച്ചു. അഴുക്കുപിടിച്ച ശുചിമുറികളുടെ ചിത്രം മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യുന്നവർക്ക് ഈ തുക ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും.
ഇതിനു പുറമെ, ഏപ്രിൽ പത്തു മുതൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം സ്വീകരിക്കുന്നത് പൂർണമായും നിർത്തലാക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ ദേശീയപാതകളിലെ ടോൾ പിരിവ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറും.ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ടാൽ യാത്രക്കാർക്ക് “രാജ്മാർഗ് യാത്ര’ എന്ന മൊബൈൽ ആപ് വഴി പരാതി നൽകാം.
പരാതിക്കൊപ്പം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ പരാതിക്കാരന്റെ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ ക്രെഡിറ്റാകും. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കി ഹൈവേകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്താനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഏപ്രിൽ പത്തു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. പണമായി ടോൾ സ്വീകരിക്കുന്നത് ഒഴിവാക്കി ട്രാഫിക് ബ്ലോക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴി പണമടയ്ക്കുന്നവർക്ക് നിശ്ചിത ടോൾ തുകയുടെ 25 ശതമാനം അധികം പിഴയായി നൽകേണ്ടി വരും. 100 രൂപ ടോൾ ഉള്ള സ്ഥലത്ത് യുപിഐ വഴി 125 രൂപ നൽകണം. കൂടാതെ, സർക്കാർ തിരിച്ചറിയൽ രേഖകൾ കാണിച്ച് നേരിട്ട് ടോൾ ഇളവ് തേടുന്ന രീതിയും ഇനി അനുവദിക്കില്ല. ടോൾ ഇളവുള്ള വാഹനങ്ങൾക്കും ഇനി മുതൽ പ്രത്യേകമായി അനുവദിക്കുന്ന “എക്സംപ്റ്റഡ് ഫാസ്ടാഗ്’ നിർബന്ധമാണ്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം വർധിപ്പിക്കാനും ഈ പരിഷ്കാരങ്ങൾ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.