വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നിർമ്മിക്കുമെന്നവകാശപ്പെട്ട വീടുകളും ഭൂമിയുമെവിടെയെന്ന് ചോദ്യത്തിനു മറുപടി നൽകാനാവാതെ പതറുകയാണ് കോൺഗ്രസ്സ് നേതൃത്വം. പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണത്തെക്കുറിച്ചുള്ള ചോദ്യനഗളിൽ നിന്നും നേതാക്കൾ ഒളിച്ചോടുന്നതിനിടയിൽ കോൺഗ്രസിന്റെ പോഷക സംഘടനയും ഇപ്പോൾ സംശയനിഴലിൽ വീണിരിക്കുകയാണ്.
കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആണ് മാതൃസംഘടനയുടെ പാത പിൻതുടർന്ന് ഇപ്പോൾ ആരോപണങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ പതറുന്നത്. വയനാട് മുണ്ടക്കൈയിലെ പത്ത് ദുരിത ബാധിത കുടുംബങ്ങൾക്ക് വീടും, സ്ഥലവും നൽകുമെന്നായിരുന്നു കെ.പി.എസ്.ടി.എയുടെ പ്രഖ്യാപനം. എന്നാൽ ഇതുവരെ വീട് നിർമ്മിക്കുന്നത് പോയിട്ട് സ്ഥലം വാങ്ങാൻ പോലും സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഒരുകോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യവുമായി പണം പിരിച്ച സംഘടനയ്‌ക്കോ അതിന്റെ ഭാരവാഹികൾക്കോ പിരിച്ച പണം എത്രയാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പോലും നൽകുവാൻ കഴിഞ്ഞിട്ടില്ല.
വയനാട് പുനരധിവാസത്തിന്റെ പേരിൽ കോൺഗ്രസ്സും പോഷക സംഘടനകളും നടത്തിയ തട്ടിപ്പിന്റെ പുസ്തകത്തിലെ മറ്റൊരു അധ്യായമായി മാറുകയാണ് അധ്യാപക സംഘടനയുടെ പേരിലുള്ള വിവാദം. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് പകരം ചോദ്യം ഉന്നയിക്കുന്ന മാധ്യമങ്ങളെ വായടപ്പിക്കുന്ന സമീപനമാണ് കോൺഗ്രസ്സും പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈക്കൊള്ളുന്നത്.
ഇന്നലെ കോൺഗ്രസിൻറെ വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി പ്രതിപക്ഷ നേതാവ് ചോദ്യമുന്നയിച്ച കൈരളി ന്യൂസ് പ്രതിനിധിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങാനും അഹശ്യപ്പെട്ടിരുന്നു. ഇത്തരം ചോദ്യങ്ങൾ ഇനി വേണ്ടെന്നും പിരിച്ച ഫണ്ടിൻറെ കണക്ക് പറയേണ്ട കാര്യമില്ലെന്നും ഉള്ള അത്യന്തം നിരുത്തരവാദപരമായ നിലപാടാണ് വിഷയത്തിൽ സതീശൻ എടുത്തിട്ടുള്ളത്.