ദില്ലി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ ഹോട്ടലുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയിൽ പരിഹാരം നിർദ്ദേശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകൾക്ക് കേന്ദ്രം അനുമതി നൽകി. കൽക്കരി, മണ്ണെണ്ണ ലഭ്യത രാജ്യത്ത് ഉറപ്പാക്കുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നിർണായക അനുമതി. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിക്കഴിഞ്ഞു. കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകിയതിലൂടെ ഹോട്ടൽ പ്രശ്നത്തിൽ ആശ്വാസം ലഭിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.
എൽ പി ജി ബുക്കിംഗിന് 45 ദിവസത്തെ ഇടവേള
അതേസമയം പാചക വാതക വിതരണത്തിന്‍റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. ഗാര്‍ഹിക ആവശ്യത്തിനുള്ള എൽ പി ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും മന്ത്രാലയം അറിയിച്ചു. എൽ പി ജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ടി വി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്നം ഉണ്ടെന്ന രീതിയിൽ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവൻ കാണിക്കരുതെന്നും പലയിടത്തും പ്രശ്നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിക്കുന്നുവെന്നും ഈ വിഷയത്തിൽ വ്യക്തത നൽകണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ നിയന്ത്രണങ്ങൾ നടത്തിയത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങള്‍ ബുക്കിങിൽ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു.