ചിത്രപ്രിയ കൊലപാതക്കേസ് : പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു


കൊച്ചി: മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാലടി പൊലീസ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അലനാണ് ഏക പ്രതി. പ്രേമനൈരാശ്യത്തെ തുടര്‍ന്നുള്ള പകയും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. മലയാറ്റൂരിലെ പത്തൊന്‍പത് കാരി ചിത്രപ്രിയയെ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് നക്ഷത്ര തടാകത്തിനടത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് നാല് ദിവസം മുന്‍പ് കാണാതായ ചിത്രപ്രിയയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ ചിത്രപ്രിയയുടെ ആണ്‍ സുഹൃത്തായ കാലടി സ്വദേശി അലനെ ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പൊലീസ് പിന്നീട് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായിരുന്ന ചിത്രപ്രിയയും അലനും നേരത്തെ സുഹൃത്തുക്കളായിരുന്നു.

പിന്നീട് അലന്‍റെ ശല്യം സഹിക്കാതെ മാറ്റിനിര്‍ത്തിയെങ്കിലും അലന്‍ ചിത്രപ്രിയയെ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ ആസൂത്രിതമായി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനടുത്ത് എത്തിച്ച് കൊല്ലുകയായിരുന്നു എന്നാണ് കുറ്റപത്രം. മരണം ഉറപ്പാക്കിയ ശേഷം അലന്‍ കടന്നുകളഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും പ്രേമനൈര്യാശ്യത്തില്‍ ആസൂത്രിതമായി നടത്തിയ കൊലയെന്നും പൊലീസ്. ഇരുന്നൂറ് പേജുള്ള കുറ്റപത്രത്തില്‍ 167 സാക്ഷികളാണുള്ളത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കൈമാറി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال