സേവ് ബോക്സ് ഓൺലൈൻ തട്ടിപ്പ് : ജയസൂര്യയുടെ സ്വത്ത് മരവിപ്പിച്ച് ഇ ഡി


സേവ് ബോക്സ് ഓൺലൈൻ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു. 39 ലക്ഷം രൂപയുടെ സ്വത്താണ് മരവിപ്പിച്ചത്. തട്ടിപ്പുകാരായ ഓൺലൈൻ ആപ്പ് ഉടമകൾ സമ്പാദിച്ച പണം ജയസൂര്യയുടെ അക്കൗണ്ടിലേക്ക് എത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ് നടന്ന പശ്ചാത്തലത്തിലായിരുന്നു തൃശൂർ വെസ്റ്റ് പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഓൺലൈൻ ആപ്പിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തു കബളിപ്പിച്ച് കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഉടമക്കെതിരായ പരാതി. 100ലധികം പേർ കബളിപ്പിക്കപ്പെട്ടതായും കണ്ടെത്തി.

ഇതിൽ കള്ളപ്പണ ഇടപാട് നടന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തിയത്. സേവ് ബോക്സ് ആപ്പിൻ്റെ ബ്രാൻ്റ് അംബാസഡറായ ജയസൂര്യയുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സേവ് ബോക്സ് ഉടമകൾ തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് ഇത്തരത്തിൽ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് എത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്ത് മരവിപ്പിക്കാൻ ഇ ഡി തീരുമാനിച്ചത്. കേസിൽ ജയസൂര്യയെ ഇ ഡി മുൻപ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ജയസുര്യയെ പ്രതിയാക്കുന്നതിൽ ഇ ഡി പിന്നീട് തീരുമാനം എടുക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال