ഡോ. സി ജെ റോയിയുടെ മരണത്തിന് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ആദ്യ ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു


കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി ജെ റോയിയുടെ മരണത്തിന് ശേഷം കമ്പനി ആദ്യ ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ ക്രമീകരിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ടി എ ജോസഫാതും മാധ്യമങ്ങളെ കാണുക. റോയിയുടെ മരണം, അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടങ്ങിയ കാര്യങ്ങളിൽ നിർണായക കാര്യങ്ങൾ കമ്പനി പറയുമോ എന്നതാണ് കണ്ടറിയാനുള്ളത്. ചെയർമാന്റെ വിയോഗത്തെത്തുടർന്നുള്ള കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളും പുതിയ നേതൃത്വപരമായ മാറ്റങ്ങളും സംബന്ധിച്ചുള്ള വിവരങ്ങളും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയേക്കും.

കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഭാവി

നേരത്തെ ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബം നിർണായക തീരുമാനമെടുത്തിരുന്നു. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ സഹോദരൻ സി ജെ ബാബു അറിയിച്ചിരുന്നു. ഇതിന് പിന്നാലെ റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും വ്യക്തമാക്കി കോൺഫിഡന്റ് ​ഗ്രൂപ്പ് എം ഡി ടി എ ജോസഫും രംഗത്തെത്തിയിരുന്നു. കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ലെന്നും തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ലെന്നും അദ്ദേഹം വിവരിച്ചിരുന്നു. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഊഹോപോഹങ്ങളെ വിശ്വസിക്കരുതെന്നും ആശങ്ക വേണ്ടെന്നുമാണ് നിക്ഷേപകരോടുള്ള വിഡിയോയിൽ കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ആഹ്വാനം ചെയ്തത്. റോയിയുടെ മരണം ഒരുതരത്തിലും ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال